2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

ഉമിത്തീ



ഇളയമകള്‍ക്ക് രണ്ട് വയസ്സ്കഴിഞ്ഞപ്പോള്‍ തൊട്ട് അവളുടെ കാതു കുത്താന്‍ ഉമ്മ നിര്‍ബന്ധിക്കുന്നുണ്ട്. നീല കല്ലുവച്ച സ്റ്റിറലെസ് ചെയ്ത കമ്മല്‍ അവളുടെ ഉപ്പ കൊണ്ടുവന്നു തന്നിട്ട് നാളേറെയായി. ആ കുഞ്ഞ് കാത് വേദനിപ്പിക്കുന്നതിന്റെ വിഷമത്തിലായിരുന്നു ഞാന്‍ .കമ്മലിനോട് രൂപസാദ്യശ്യമുള്ള എന്ത് കൈയില്‍ കിട്ടിയാലും അത് അണിയാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ കാതു കുത്താന്‍ ഇനിയും വൈകണ്ട എന്നു തീരുമാനിച്ചു
ഉച്ചഭക്ഷണത്തിനുശേഷമുള്ള ഉണ്ണിയുറക്കവും കഴിഞ്ഞ് അയൽപക്കത്തെ ജീപ്പ് ഡ്രൈവർ ബാലകൃഷ്ണൻ നായരുടെ മകൾ പത്താം ക്ലാസുകാരി റീനയെയും കൂട്ടിന്‌ വിളിച്ച് തട്ടാൻ അപ്പുവേട്ടന്റെ കട ലക്ഷ്യമാക്കി നടന്നു.മെയിൻ റോഡും ഇടവഴിയും കഴിഞ്ഞെത്തുന്ന ചെറിയ അങ്ങാടിയിലാണ്‌ അപ്പുവേട്ടന്റെ കട
             ഉച്ചവേയിലിന്റെ തിഷ്ണത അൽ‌പ്പം കുറഞ്ഞിട്ടുണ്ട്.ജീവിതത്തിന്റെ ഭാരമേറിയ ചുമടെടുക്കാത്ത, പൂക്കളോടും ചെടികളോടും കുശലം പറഞ്ഞിരുന്ന സ്കൂൾ കാലമായിരുന്നു മനസിൽ .അപ്പുവേട്ടന്റെ പീടികക്കപ്പുറത്തുള്ള സ്കൂളിലേക്ക് ഈ വഴിയായിരുന്നല്ലോ പോക്കുവരവ് വഴിനീളെ ഓർമ്മകൾ ചിതറിക്കിടന്നിരുന്നു. വഴി കാഴ്ചകൾ എനിക് എന്നും കൌതുകം നൽകിയിരുന്നു.
ഉമിത്തിയിൽ സ്വർണത്തെ പാകപ്പെടുത്തുന്നത് കാണാൻ ഞങ്ങൾ കുട്ടികൾ പീടികയുടെ ചുറ്റും കൂടാറുണ്ടായിരുന്നു. അദ്ദേഹം പണികഴിപ്പിച്ചു വെച്ച ചെയിനുകളും പാദസരങ്ങളും മുത്തരഞ്ഞാണങ്ങളുമെല്ലാം മുൻഭാഗത്തുള്ള ചില്ലലമാരയിൽ നിരത്തിവച്ചിരിക്കുന്നത് കാണാം.വല്ലപ്പോഴും മാത്രം ഷർട്ടിടുന്ന അദ്ദേഹത്തിന് മുണ്ടും ബനിയനും സ്ഥിരംവേഷം.
നീണ്ട് കൊലുന്നനെയുള്ള രൂപമായിരുന്നു. കടയുടെ തിണ്ണയിൽ അലുമിനിയം ജഗ്ഗിൽ നിറയെ വെള്ളം കൊണ്ടുവന്ന് വച്ചിട്ടുണ്ടാകും .തൊട്ടടുത്തുതന്നെ പ്ലാസ്റ്റിക് വയർ മെടഞ്ഞ ഇരുമ്പ് കസേരയിൽ ടെയ്ലർ അപ്പുണ്ണി ഇരിക്കുന്നതുകാണാം. തൊട്ടടുത്താണ് അപ്പുണ്ണിയുടെ കട. അയാൾമിക്കവാറും അപ്പുവേട്ടന്റെ കടയിലിരിക്കുന്നതു കാണാം.രണ്ടാളും സഖാക്കളാണല്ലോ.പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യുകായാവും ഞങ്ങൾ വിക്യ് തികൾ അവിടെ ചുറ്റിപ്പറ്റി നിൽക്കുകയാണെങ്കിൽ  കുനിഞ്ഞിരുന്ന് പണിയുന്ന അപ്പുവേട്ടൻ മുഖമുയർത്താതെ കണ്ണാടിക്കിടയിലൂടെ ഒരു നോട്ടമാണ്.ഞങ്ങൾ നാലുപാടുംചിതറി ഓടുമ്പോൾ അദ്ദേഹത്തീന്റെ മുഖത്ത് ഒരു കുസ്യതിച്ചിരി വിടരുന്നത് കാണാം.
                              പുകഞ്ഞു കൊണ്ടിരുന്ന ഉമിയിലേക്ക് കുഴൽ വച്ച് ഊതുമ്പോഴുണ്ടാകുന്ന സ്വർണവർണങ്ങളിലുള്ള തീപ്പൊരികൾ കാണാനാണ് ഞങ്ങളുടെ നിൽ‌പ്പ്
   ഒരുപാട് ദൂരം നടക്കാനുണ്ടായിരുന്ന സ്കൂളിലേക്ക് നടന്ന് ദാഹിച്ചുവരുന്ന കുട്ടികൾ ആവശ്യപ്പെട്ടാൽ നല്ല തണുത്തവെള്ളം നൽകുന്ന അയ്യപ്പേട്ടന്റെ ചായക്കടയും അടുത്ത്തന്നെയുണ്ട്.
                                          മുഖത്ത് തലോടി പോകുന്ന കാറ്റിന് പോക്കുവെഴിലിന്റെ ഇളം ചൂടുണ്ട്.ഇത് മതിയാകും ചിലപ്പോൾ മോൾക്ക് അസുഖം വരാൻ.റീനയുടെ മുഖത്തും നടന്നതിന്റെ മടുപ്പ് കാണാനുണ്ട്.ഇടവഴിയുടെ ഓരംചേർന്ന് നിറയെ പൂത്ത് നിന്നിരുന്ന പാലമരവും തൊട്ടരികിലായി മകളും അതിന്റെ മക്കളുമായി കൂട്ടംകൂട്ടാമായിവളർന്നിരുന്ന കള്ളിച്ചെടിയൊന്നും കാണാനില്ല.
              പീടികയിലെത്തിയപ്പോഴേക്കും ഞങ്ങൾ ക്ഷിണിച്ചിരുന്നു.കാൽ‌ പ്പെരുമാറ്റം കേട്ടിട്ടാവണം കുനിഞ്ഞിരുന്ന അപ്പുവേട്ടൻ മുഖമുയർത്താതെ കണ്ണാടിക്കിടയിലൂടെ നോക്കി.ആനോട്ടം പഴയതാണെങ്കിലും വാർധക്യത്തിന്റെ ചുളിവുകൾ ആമുഖത്ത് പുതിയ കാഴ്ചയായ് രൂപം കൊണ്ടിരിക്കുന്നു.പരിചയഭാവം ആമുഖത്ത് കാണാതിരുന്നപ്പോൾ ഞാൻ സ്വയം പരിചയപ്പെടുത്തി. തട്ടാൻ അപ്പുവേട്ടൻ പക്ഷേ സ്വർണം പണിയുകയായിരുന്നില്ല. ഒരു പഴയ ടേപ്പ് റെക്കോർഡർ  നന്നാക്കുകയായിരുന്നു.
                                                          തീകെട്ടുപോയ നിലയിൽ  ഉമിചട്ടിയും കുഴലും കടയുടെ ഒരു മൂലയിൽ പുരാവസ്തു വിന് തുല്യമയി ഒതുങ്ങിക്കിടക്കുന്നുണ്ട് ചുമരിൽ ക്യത്യത ഇല്ലാത്ത സമയവുമായി ഒരു ക്ലോക്ക് പൊടിപിടിച്ചനിലയിലും കാണുന്നു.സമയം ശരിയല്ലങ്കിലും  അതിന്റെ സൂചി ചലിച്ചു കൊണ്ടേയിരിക്കുന്നു. പയഴ അലൂമിനിയം ജഗ്ഗിനു പള്ളയ്ക്ക് അൽ‌പ്പം കോട്ടമുണ്ടങ്കിലും പഴയസ്ഥാനത്ത് തന്നെ സ്ഥലം മുറപ്പിച്ചിട്ടുണ്ട്. ഇരുമ്പ് കസേരയ്ക്ക് പകരം പഴയ ഒരു മരക്ക്സേരയും കാണുന്നു. 
                       എന്തു വേണമെന്ന ചോദ്യത്തിന് മകളുടെ കാതു കുത്താനാണെന്ന് പറഞ്ഞപ്പോൾ ചെയ്തുകൊണ്ടിരുന്ന ജോലി മുഴുപ്പിക്കട്ടെ. അൽ‌പ്പസമയംകാത്തിരിക്കൂ എന്നു പറഞ്ഞു.
     ഞാൻ അങ്ങാടിയെ അടിമുടിയൊന്ന് നോക്കി. എല്ലാകടകൾക്കും പുരോഗതിയുണ്ട് റോഡിന്റെ വലതുവശത്തായി പുതുതായി രൂപം കൊണ്ടതെന്ന് തോന്നിപ്പിക്കും വിധത്തിലുള്ളചെറിയൊരു പൂന്തൊട്ടവും ഒരു പോസ്റ്റ് വിലങ്ങനെ ഇട്ട് അതിന് മുകളിൽ രണ്ട് മൂന്ന് പേർ ഇരിക്കുന്നതു കണ്ടു.


                                                                   അയ്യപ്പൻ ചേട്ടൻ മരിച്ചപ്പോഴാകണം ചായക്കട പൂട്ടിക്കിടക്കുന്നു.മുതിർന്ന മക്കൾ സ്വന്തം കാര്യം നോക്കാമെന്നായപ്പോൾ അപ്പുണ്ണി തയ്യൽ പണി നിറുത്തി സജീവമായി പർട്ടിപ്രവർത്തനത്തിൽ മുഴുകി. എല്ലാകടകളീലും മുമ്പു്  ഉണ്ടായിരുന്ന നിരപലകൾ ഷട്ടറിന് വഴിമാറിയപ്പോൾ അപ്പുവേട്ടന്റെ കട ഇപ്പോഴും നിരപലകളിൽ ബന്ധിതമാണ്.അദ്ദേഹത്തിന്റെ രൂപത്തിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. അവിടെവിടയായി കാണ പ്പെട്ടിരുന്ന വെള്ളിനൂലുകൾ ഇന്നു മുഴുക്കെ നരച്ചിട്ടുണ്ട് .
                                                                          കനം കുറഞ്ഞ ഓഴിൽസാരി വലിച്ചു വാരിച്ചുറ്റി ഒരു കൈയിൽ ആവിപറക്കുന്ന കട്ടൻ ചായയും ഒക്കത്ത് രണ്ട് വയസ് പ്രായം തോന്നിപ്പിക്കുന്നഒരു ആൺകുട്ടിയെയും എ ടുത്ത് അപ്പുവേട്ടന്റെ മകൾ പ്രസന്നച്ചേച്ചി പീടികയിലേക്ക് വന്നു.ചായ കപ്പ് തിണ്ണയിൽ വച്ച ശേഷം ഒലിച്ചുകെണ്ടിരുന്ന കുഞ്ഞിന്റെ മൂക്ക് തുടച്ച് സാരിയിൽ തുടച്ചു. അവരുടെ പല്ലുകൾക്ക്  ഒട്ടും അനുസരണ യുണ്ടായിരുന്നില്ല. ചുണ്ട് പൂട്ടുമ്പോൾ പല്ലുകളെക്കൂടി  അകത്താക്കാൻ  അവർ വിഫലശ്രമം നടത്തുന്നുണ്ട് പല്ലുകൾ മുഴുവൻ  വെളിയിൽ കാണിച്ചുള്ള ആചിരി കുട്ടിക്കാലം മുതലെ എനിക്കിഷ്ടമായിരുന്നു എവിടെയോ കണ്ട് മറന്നൊരു   മുഖഭാവം അവരുടെ മുഖത്ത് പ്രകടമായെങ്കിലും തമസിയാതെ എന്നെ മനസിലായി.
                    ഇരുപതുവർഷം മുമ്പുണ്ടായിരുന്ന നാടിനും നാട്ടുകർക്കും ഇന്ന് പുരോഗതി കൈവരിച്ചിട്ടും കുടുംബത്തിനും പഴയതിലും പരിതാപകരമായ അവസ്ഥ വന്നത് ഞാൻ പ്രസന്നച്ചേച്ചിയോട് ചോദിച്ചു.അവരുടെ കണ്ണുകൾ കുഴിഞ്ഞതായും കവിളെല്ലുകൾ പോന്തി നിൽക്കുന്നതും കണുമ്പോൾ  ആമുഖത്ത് ദാരിദ്രം വിളിച്ചോതുന്നുണ്ടായിരുന്നു.ദുഃഖം കനത്ത് അവർ ഇടറുന്ന സ്വരത്തിൽ പറഞ്ഞു.
                                                                                        വിവിധഡിസൈനുകളുള്ള ആഭരണങ്ങൾ ജ്വല്ലറികളിൽ അരങ്ങ് തകർക്കുമ്പോൾ നാട്ടുകാർ അച്ഛനെ തേടിവരുന്നത് കാതുകുത്തിനും മുസ്ല്ലീം കുട്ടികളുടെ സുന്നത്ത് കല്യാണത്തിന് അണിയിക്കാൻ മോതിരത്തിനും മാത്രമായി ഒതുങ്ങി.ജന്മ നാബുദ്ധിവൈകല്യമുള്ള സഹോദരന്മാരുടെ പരിചരണവും ചികിത്സാച്ചെലവും അദ്ദേഹത്തെ തളർത്തി.വിവാഹിതയായി മൂന്നു മക്കളുടെ അമ്മയായ ഞാൻ ബാധ്യതയുടെ ഭാണ്ഡവും പേറി ഇടക്ക് വിരുന്ന് വരുന്നതു പോലും അച്ഛന് അസ്വസ്ഥയാകുന്നുണ്ടാകും.
                       അപ്പുവേട്ടൻ എഴുന്നേറ്റ് മോളുടെ കാത് പിടിച്ച് അവളോടൊന്നു ചിരിച്ചു. പക്ഷേ അവൾക്കത് ഒട്ടും രസിച്ചില്ലന്ന് തോന്നുന്നു. കമ്മൽ കൈയിലുണ്ടന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് മ്ലാനത പരന്നു. നീല കല്ലുവെച്ച കമ്മൽ തിരിച്ചും മറിച്ചും നൊക്കിട്ട് ഇത് ചങ്കിരി ഇല്ലാത്ത കമ്മലാണ് .ഇതുകൊണ്ട് തനിക്ക് കാതുകുത്താൻ പറ്റില്ലെന്ന് കാര്യകാരണസഹിതം അദ്ദേഹം പറഞ്ഞു.
              കമ്മൽ വാങ്ങിതന്ന ഭർത്താവിന്  നീരസമുണ്ടാകുമോ എന്ന് ഭയന്ന് അപ്പുവേട്ടന്റെ പക്കലുള്ള കമ്മൽ വാങ്ങി കാതുകുത്താൻ മെനക്കെട്ടില്ല.
                        കാതുകുത്താനായി കൈയിലെടുത്ത കാശ് അപ്പുവേട്ടന്റെ നേരെ നീട്ടി ഞാൻ പറഞ്ഞു. ഇത് വച്ചോളൂ. വേണ്ടാ മോളേ തെറ്റിദ്ധരിക്കരുത് .
                 പണിചെയ്യതെ കൂലി വാങ്ങി ശീലമില്ല .കുലത്തൊഴിലായ സ്വർണപ്പണിയിൽ നിന്നും ജീവിതം കരയ്ക്കടുപ്പിക്കാൻ കഴിയാതെയായപ്പോഴാകണം മറ്റ് തൊഴിൽ മർഗ്ഗങ്ങൾ തേടിയത്  പക്ഷേ ഇപ്പോഴും നടുക്കടലിൽ തന്നെ. കെട്ടടങ്ങിയ ഉമിത്തീ പ്രാരബ്ധങ്ങളുടെ നെരിപ്പോടായി നെഞ്ചിൽ ഒരായിരം സ്വർണവർണങ്ങളായി.ചുട്ടു പൊള്ളുന്ന കനലായി കത്തിക്കൊണ്ടിരിക്കുകയാണ്.നേരം സന്ധ്യയായതോടെ നിര പലകകൾ ഓരോന്നായി എടൂത്തുവക്കുന്ന അപ്പുവേട്ടനെ നോക്കി താങ്ങാനാവാത്ത മാനസികവ്യഥയോടെ ഞങ്ങൾ തിരികെ വീട്ടിലേക്ക് നടന്നു....