2011, മേയ് 25, ബുധനാഴ്‌ച

നാവിലെ കറുത്ത പുള്ളി

കോളജിന് ഒരാഴ്ചത്തെ അവധി കിട്ടിയപ്പോഴാണ് സജ്‌ന വീട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചത്. ഹോസ്റ്റലിലെ ഒരേ രുചിയുള്ള ആഹാരം വിരക്തിയുണ്ടാക്കുന്നതാണ്. സ്നേഹത്തിന്റെ ചേരുവയോടെ ഉമ്മ പാകം ചെയ്ത് തരുന്ന ഭക്ഷണത്തിന്റെ രുചിയും ഗൃഹാതുരതയും അവളെ വീട്ടിലേക്ക് എപ്പോഴും മടിവിളിച്ചു കെണ്ടിരിക്കും. രണ്ട് ബസ്സ് മാറിക്കയറി വേണം വീട്ടിലെത്താനെങ്കിലും വഴിയോരക്കാഴ്ചകൾ സമ്മാനിക്കുന്ന യാത്രകൾ അവൾക്ക് പ്രിയമായിരുന്നു. മഞ്ഞു മേഘങ്ങൾ നീലാകാശത്തെ ചുംമ്പിച്ച് അതിവേഗം കടന്നുപോകുന്നത് കാണാനെന്ത് ഭംഗിയാണെന്നവള്‍ ഓർക്കാറുണ്ട്.


ഗട്ടറിൽ ചാടി ആടിയുലഞ്ഞ ബസ് അതിവേഗം ഓടുകയാണ്. വേഗത കൂടുമ്പോൾ കാഴ്ചക്ക് വേണ്ടത്ര സുഖം ലഭിക്കുന്നില്ല. വഴി നീളെ തമിഴന്‍മാരായ നൊങ്കുവിൽപ്പനക്കാരെ കണ്ടു. പനയോല കുമ്പിൾ കുത്തി വച്ചിട്ടുണ്ട്. അരികെ നിറം മങ്ങിയ അലൂമിനിയം കലത്തിൽ നൊങ്കിന്റെ വെള്ളം നിറച്ച് പഴയ ഒരു ചാക്കുക്കൊണ്ട് വായ മൂടികെട്ടിയിട്ടുണ്ട്. ഒരു കുടുംബം പനനൊങ്കിന്റെ രുചിതേടി കച്ചവടക്കാരന്റെ അടുത്ത് വന്നത് കണ്ടു. അവരുടെ കൂടെയുള്ള മൂന്നു് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞ് ഇലക്കുമ്പിളിൽനിന്നും ആസ്വദിച്ച് കുടിക്കുന്നതും കാണാനായി.


വീട്ടിലെത്തിയപ്പോഴേക്കും നന്നായി ക്ഷീണിച്ചിരുന്നു. മേൽ കഴുകി വന്നു. അടുക്കളയിരുന്ന് ഉമ്മയോട് വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി സജ്‌ന. സമയത്താണ് സൈനബതാത്ത പാലുമായി വന്നത്. സജ്‌നയെ കണ്ടപ്പോൾ അവർ വിശേഷം പറച്ചിൽ ഒന്ന് രണ്ട് വാക്കുകളിലൊതുക്കി. ഇരു നിറമായിരുന്ന അവരുടെ മുഖം കൂടുതൽ ഇരുണ്ടിരിക്കുന്നു. ആള് നന്നെ ക്ഷീണിച്ചിട്ടുണ്ട്. അവർ പോയപ്പോൾ ഉമ്മ പറഞ്ഞു. അവരുടെ പശുക്കളെല്ലാം ചത്തുപോയതിന്റെ വിഷമത്തിലാണ്. സുഖമില്ലാതെ കിടക്കുന്ന അയ്യപ്പന്റെ പശുവിനെ കറക്കുന്നതും പരിചരിക്കുന്നതുമിപ്പോൾ സൈനബതാത്തയാണ്. അവിടന്നാണ് ഇപ്പോൾ നമ്മുക്ക് പാല് തരുന്നത്.

സജ്‌നക്ക് വല്ലാത്ത വിങ്ങലനുഭവപ്പെട്ടു. ഒരു കൈയിൽ മൂർച്ചയേറിയ അരിവാളും മറുകൈയിൽ പശുവിന്റെ കയറുമായുള്ള നടത്തം ചെറുപ്പം മുതലേ സജ്‌നക്ക് പതിവുള്ള കാഴ്ച്ചയായിരുന്നു. രണ്ട് പെണ്മക്കളെ നൽകിയശേഷം ദാമ്പത്യബന്ധത്തിന് വിരാമമിട്ട് അജ്ഞാതവാസത്തിന് പോയ ഭർത്താവ്. അന്നുമുതലാണത്രെ
സൈനബതാത്ത പശുക്കളെ വളർത്തി ജീവിതചക്രം ഉരുട്ടാൻ തുടങ്ങിയത്.


സജ്‌ന കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് ഊളിയിടുകയായിരുന്നു.
യു.പി.ക്ലാസിൽ പഠിക്കുന്ന കാലം. സൈനാബത്തയെ കാണാതെ തന്നെ ഭക്ഷണം കഴിക്കാൻ അന്ന് ഉമ്മ തന്നെ നിർബന്ധിക്കുമായിരുന്നു. അതു പോലെ നല്ല വസ്ത്രം ധരിച്ച് ചമഞ്ഞെരുങ്ങി അവരുടെ മുമ്പിൽ പ്പെടാതെ ശ്രദ്ധിക്കമെന്ന് പ്രത്യേകം താക്കീതും നൽകിയിരുന്നു.

തീയിട്ടാൽ തളിർക്കും, നാവിട്ടാൽ കരിയുംഎന്നത് ഉമ്മാന്റെ സ്ഥിരം പഴഞ്ചെല്ലായിരുന്നു. തന്റെ കുസൃതി ഇത് പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. അവരുടെ നാവിൻ തുമ്പത്തെ കറുത്തപുള്ളി കാണാൻ ഞാൻ പതിനെട്ടടവും നോക്കി. അങ്ങിനെ ഒരുനാൾ ഉമ്മയോടുള്ള സംസാരം കൃഷിയിലേക്കും മറ്റ് കാലികവിഷയങ്ങളിക്കും കടന്നപ്പോൾ മുൻ നിരയിലെ പല്ലുകളില്ലാത്ത മോണയിലൂടെ നാവ് ചെറുതായൊന്ന് തല നീട്ടി നേരാണല്ലോ റബ്ബേ, നല്ല വലിയ കറുത്തപുള്ളി.


വൈകുന്നേരങ്ങളിൽ  ആറുമണിക്കുള്ള റേഡിയോ വാർത്തയാണ് സൈനബതാത്ത ഉമ്മാക്ക് നൽകാറുള്ളതെന്ന് ഉപ്പ പറയുമായിരുന്നു. അതിൽ കൃഷിദീപവും കൗതുകലോകവും നാട്ടുവർത്തമാനവുമെല്ലാം കടന്നുവരും. ഗവേഷണബുദ്ധിയോടെ ഞാൻ വീണ്ടും അവരെത്തന്നെ ശ്രദ്ധിക്കാൻ തുടങ്ങി. പഴകിയ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. കാലികളെ പരിചരിക്കുന്ന സമയത്തെ യൂണിഫോം ആണത്. കാലിയെ നോക്കണമെങ്കിൽ നോക്കുന്നവർ കാലിയെപ്പോലാകും എന്നത് ശരിതന്നെയായിരുന്നു. പുല്ലരിയുമ്പോൾ തൊട്ടാവാടിയുടെ മുള്ളുകൊണ്ട് കൈകളിൽ ചിത്രപ്പണികൾ കാണാമായിരുന്നു. കഴുത്തിലിട്ട മണിമാലയിൽ മൂന്ന് കെട്ടുകളുണ്ട്. അരിവാൾകൊണ്ട് പെട്ടിപൊയതാവാം.


രാത്രി പഠിക്കാനായി പുസ്തകം തുറന്നപ്പോഴും എന്റെ ചിന്ത കരിനാക്കിനെക്കുറിച്ച്  തന്നെയായിരുന്നു. ജ്യേഷ്ടത്തി ഹഫ്സക്ക് വണ്ണം കൂടിയത് കാരണമാണ് അവളുടെ വിവാഹാലോചനകൾ മുടങ്ങിപ്പോകുന്നതെന്നും വീട്ടിൽ വലിയ വിഷമത്തിലാണെന്നും കൂടെ പഠിക്കുന്ന ഹസീന പറയാറുണ്ടായിരുന്നു. ഏതായാലും സൈനബാത്ത ഹഫ്സയെ കണ്ടൊന്ന് പ്രാകിയാൽ മതി, ഹഫ്സക്ക് കല്യാണവുമാവും വണ്ണം പോയിക്കിട്ടുകയും ചെയ്യും.

ഒരുവർഷത്തിനുള്ളിൽ പഴയ തടിയുമായിത്തന്നെ ഹഫ്സ വിവാഹിതയാവുകയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാവുകയും ചെയ്തു. നെട്ടോട്ടത്തിനു അപ്പോഴും ഒരു കുറവുമില്ലായിരുന്നതു കൊണ്ടാവണം ഈക്കിൽകണക്കെ അവൾ  മെലിഞ്ഞ് തുടങ്ങിയിരുന്നു.


കരിനാക്കുമറന്ന് അകന്നുമാറുന്നവരുടെടെ ഇടയിള്ള ആരുടെ കരിനാക്കാണാവോ സൈനബതാത്തയുടെ ജീവിതത്തിൽ ഇടിത്തീയായി വീണത്. ജീവിതത്തിൽ വസന്തകാലത്ത് ഇണയെ പിരിയേണ്ടിവന്നു. എല്ലാ ഭാരവും സ്വയം പേറി. ഇരക്കാതെത്തന്നെ മക്കളെ വളർത്തി. അവർക്കായി ജീവിതം കൊടുത്തു. ജീവിത സായഹ്നത്തിൽ അന്നം നൽകിയ കാലികളെ മക്കളായി വളർത്തവെ ആരുടെ ശാപത്തിനാണ് അവർ ഇരയായത്.? ആരുടെ പ്രാക്കലാണാവോ തീയിനേക്കാൾ കരുത്തിൽ അവരുടെ ജീവിത മോഹങ്ങളെ ചുട്ടു ചാമ്പലാക്കിയത്.!